Wednesday 4 April 2012

ഓം ബനഡിക്റ്റച്ചായ നമ: - ആമുഖം

 

ആമുഖം 

 

                ഈ പുസ്തക രചന സ്വയം പ്രതിരോധത്തിനുള്ള ഒരു എളിയ ശ്രമമാണ്. ലോകത്തേറ്റവും അധികം കള്ളപ്പണം കുമിച്ചു കൂട്ടി വച്ചിരിക്കുന്ന മതം കത്തോലിക്കാ സഭയാണ്. അത് മുഴുവന്‍ ഒരു വിദേശ രാഷ്ട്രതലവനായ പോപ്പിന്‍റെ സ്വകാര്യ സ്വത്തുമാണ്. അതെല്ലാം പോപ്പ് നിയോഗിക്കുന്ന ബിഷപ്മാര്‍ നിയമനിര്‍മ്മാണ - നിര്‍വഹണ - ഭേദഗതി അധികാരങ്ങളോടെ യാതൊരു കണക്കും ആരെയും ബോധിപ്പിക്കാതെ ഭരിക്കുന്നു. ഇങ്ങനെയൊരു ദുരവസ്ഥ കത്തോലിക്കര്‍ക്ക് മാത്രമേയുള്ളൂ. ഇത് കത്തോലിക്കരുടെ മാത്രമല്ല ഇതര സമുദായക്കാരുടെയും ജീവിതം ദുസ്സഹമാക്കും. സമ്പത്ത് മാത്രമല്ല തരക്കേടില്ലാത്ത ഒരു മന്ദബുദ്ധി വോട്ട് ബാങ്കും അവരുടെ കസ്റ്റഡിയിലുണ്ട്. അധികാരവും സമ്പത്തും ഉള്ളിടത്ത് ദുഷ്ടന്മാര്‍ മണത്തെത്തിയിരിക്കും. രണ്ടു മണിക്കൂറിനു 20 ലക്ഷം രൂപ ചാര്‍ജു ചെയ്യുന്ന മുന്തിയ വേശ്യകള്‍ ബോംബെയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അവളുടെ കൂടെ കിടന്നവനും സംതൃപ്തനല്ല. ലോകത്തിലെ ഏറ്റവും വലിയ വേശ്യയോടൊപ്പം ലോകത്തിലെ ഏറ്റവും മുന്തിയ വീഞ്ഞും നുകര്‍ന്ന് ഒരു രാത്രി കഴിച്ചു കൂട്ടണമെന്നതാവും അവന്‍റെ സ്വപ്നം. ഇന്നത്തെ സ്വപ്നം നാളത്തെ ആവശ്യമാകുന്നു. മറ്റെന്നാളത്തെ അത്യാവശ്യമാകുന്നു. അത്യാവശ്യങ്ങള്‍ നിയന്ത്രിക്കാന്‍ കാശില്ലാതെ പറ്റില്ലല്ലോ. അങ്ങനെ പുണ്യാത്മാക്കള്‍ ബീജാപാപം ചെയ്ത പ്രസ്ഥാനങ്ങള്‍ പോലും മഹാപാപങ്ങളുടെ കൂത്തരങ്ങായി മാറുന്നു. കഴുത്തറപ്പന്‍ ബിസ്സിനെസ്സ് കേന്ദ്രങ്ങളാകുന്നു.

      കണക്കില്ലാത്ത സ്വത്തു ഉപയോഗിച്ച് സഭക്ക് എന്തിനെയും വിലക്കെടുക്കാന്‍ കഴിയും എന്ന് അനുഭവിച്ചു ബോധ്യപ്പെട്ടവനാണ് ഞാന്‍. ജനങ്ങള്‍ എന്ത് അറിയണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങള്‍ ആണല്ലോ . ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും അവര്‍ക്ക് നിമിഷങ്ങള്‍ മതി. ഇന്ദുലേഖയെ സംബന്ധിച്ചുള്ള പല വാര്‍ത്തകളും മനോരമ തുടങ്ങുന്നതെങ്ങനെയെന്നോ . . . ? " പ്രിന്‍സിപലച്ചന്‍റെ ഓഫീസിനു മുന്‍പില്‍ ഒറ്റയ്ക്ക് സത്യാഗ്രഹം ചെയ്ത പെണ്‍കുട്ടി ". ഒരു തെറിച്ച പെണ്ണിന്‍റെ ചിത്രം 80 ലക്ഷം വായനക്കാരുടെ മനസ്സില്‍ തെളിഞ്ഞു കഴിഞ്ഞു. " ഗുരുതരമായ അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട ഇന്ദുലേഖ !!! " - മാതൃഭുമിയുടെ പല വാര്‍ത്തകളും തുടങ്ങിയിരിക്കുന്നത് ഇങ്ങനെയാണ്. മാസം 10,000 രൂപയുടെ മരുന്നു വിഴുങ്ങുന്ന ഒരു പെണ്‍കുട്ടി എന്ത് കൊണ്ട് ഇങ്ങനെയൊരു സാഹസത്തിനു തയ്യാറായി എന്ന കാര്യം അവര്‍ മറച്ചു വയ്ക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഈ " ഉര്‍വ്വശീ ശാപം " അവള്‍ക്കു ഉപകാരമായി എന്ന് പറയാതെ വയ്യ. പ്രസംഗിക്കാന്‍ ചെല്ലുന്നിടത്തൊക്കെ അവള്‍ ആളുകളുടെ ഹൃദയം കവരുന്നു. കാരണം അവരൊക്കെ പ്രതീക്ഷിക്കുനത് ഒരു ഫൂലന്‍ ദേവിയെ ആണ്. അവളാകട്ടെ ഒരു സ്വയം വിശദീകരിക്കും വ്യക്തിത്വം ( Self Explaining Personality ) ആണ്. ഊതിയാല്‍ പറക്കുന്ന ഈ പാവം കൊച്ചാണോ ഫൂലന്‍ ദേവി എന്നോര്‍ത്ത് അവര്‍ അമ്പരക്കുന്നു. തങ്ങളുടെ ഇരകളെ തേജോവധം ചെയ്യുക എന്നതാണ് സഭയുടെ നായാട്ടിന്‍റെ ആദ്യ പടി.

            ചുരുക്കത്തില്‍ കുപ്രചാരണങ്ങളുടെ ശക്തി നമ്മള്‍ കരുതുന്നതിലും ഒക്കെ ഭയങ്കരമാണ്. മാധ്യമങ്ങളുടെ കുപ്രചാരണങ്ങളുടെ കരുത്തില്‍ ജനാധിപത്യം ഏകാധിപത്യത്തേക്കാള്‍ ബീഭത്സമായിപ്പോകും. ഇതാ ഏതാനും കോട്ടയം പത്രങ്ങളുടെ കരുത്തില്‍ സാഹചര്യത്തെളിവുകള്‍ ഒട്ടേറെ ഉണ്ടായിട്ടും ദൃക്സാക്ഷികള്‍ ഇല്ല എന്ന കാരണം കൊണ്ട് കഴുമരത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ബനഡിക്റ്റച്ചന്‍ പുണ്യവാളന്‍ ആകാന്‍ പോകുന്നു. ഇത് കേരളത്തിലെ ക്രിസ്ത്യാനികളുടെ ബുദ്ധി ശക്തിയെ കൊഞ്ഞനം കുത്തി കാണിക്കുന്ന ഏര്‍പ്പാടാണ്. പുണ്യവാന്മാര്‍ തന്നെ ബൈബിള്‍ വിരുദ്ധമാണ്. മരിച്ചവരെല്ലാം അക്ഷമരായി കബറിടത്തിങ്കല്‍ നിദ്ര ചെയ്യുന്നു എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌. രണ്ടാമത് വരുന്ന ക്രിസ്തുവാണ്‌ പുണ്യവാന്‍മാരെയും പാപികളെയും വേര്‍തിരിച്ചു സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും അയയ്ക്കുന്നത്. ബനഡിക്റ്റിനെയും കോട്ടൂരിനെയും പുതൃക്കയിലിനെയും സ്റ്റെഫിയെയും ഒക്കെ ഇവര്‍ വിശുധരാക്കി നേര്‍ച്ചപ്പെട്ടി വയ്ക്കുന്നത് കണ്ടില്ലെന്നു വയ്ക്കാം. പക്ഷെ ഇവരൊക്കെ പുണ്യവാന്മാരാകുന്നതോടുകൂടി മറിയക്കുട്ടിയും ജോയ്മോനും അഭയയും ഇന്ദുലേഖയും അവര്‍ക്ക് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകരും സത്യസന്ധരായ ഏതാനും പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും പാപികളും കൂടിയായിത്തീരുന്നു.

             കേരളത്തിലിന്നു ഒട്ടേറെ വൈദികര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ജാമ്യമെടുത്തു നില്‍ക്കുന്നവരാണ്. ഞങ്ങളും കൊടുത്തിട്ടുണ്ട്‌ ഒരു പുരോഹിതന്‍റെ പേരില്‍ ഒരു ക്രിമിനല്‍ കേസ്. വകുപ്പ് 509. എന്ന് വച്ചാല്‍ ലൈംഗിക പീഡനം. പെണ്ണുങ്ങളോട് അശ്ലീലം പറയുന്നതും സുപ്രീം കോടതി വിധിയനുസരിച്ച് ലൈംഗിക പീഡനമാണ്‌. ഒരപകടം ഞാന്‍ ഇപ്പോഴേ മണക്കുന്നു. എന്‍റെ മൂന്നു പെങ്ങന്മാരും കടുത്ത വിശ്വാസികളാണ്. എന്‍റെ മക്കളും ഭാര്യയും കഴിഞ്ഞാല്‍ എനിക്ക് സ്നേഹം പെങ്ങന്മാരെയാണ്. അവരുടെ കൊച്ചു മക്കള്‍ക്ക്‌ ഭാവിയില്‍ ചൊറിയോ ചിരങ്ങോ കരപ്പനോ ഒക്കെ വന്നെന്നു വരാം. അവരോടി ഏതെങ്കിലും ധ്യാന ഗുരുവിന്‍റെ അടുത്ത് ചെന്നെന്നും വരാം. അച്ചനുടനെ " നീ ഇപ്പന്‍റെ പെങ്ങളാണല്ലേടീ. അവന്‍ അഭിഷിക്തന്‍റെ പേരില്‍ കള്ളക്കേസ് കൊടുത്തതിന്‍റെ ഫലമാണെടീ നീ അനുഭവിക്കുന്നത് , വേഗം പോയി അച്ചന്‍റെ കാലു പിടി " എന്ന് നിര്‍ദ്ദേശിക്കും. പുരോഹിതന്‍റെ മുന്‍പില്‍ മുട്ടും കുത്തി നിന്ന് ഇപ്പന്‍റെ പെങ്ങള്‍ മാപ്പ് ചോദിക്കുന്നതിന്‍റെ  ചിത്രം സഹിതം ദീപിക പിറ്റേ ദിവസം തന്നെ ഫീച്ചര്‍ കൊടുക്കും. ദീപികയും മംഗളവും മനോരമയും അന്ന് അഴിച്ചു വിടുന്ന എതിര്‍ പ്രചാരണ കുത്തൊഴുക്കില്‍ ഇപ്പനും കുടുംബവും നരകത്തിലേക്ക് ഒലിച്ചു പോകും. അതിനു ബദലായി ഇപ്പോഴേ കൈയ്യില്‍ കൊള്ളുന്ന ഒരു പിടി മണല് കൊണ്ട് ചിറ കെട്ടാന്‍ ശ്രമിക്കുകയാണ് ഈ പുസ്തക രചനയിലൂടെ ഇപ്പന്‍.

                 ഒരു പ്രത്യേക സ്വഭാവമാണ് ഈ പുസ്തകത്തില്‍ സ്വീകരിക്കുന്നത്. ഇത്  മറിയക്കുട്ടി കൊലക്കേസിന്‍റെ പുനര്‍ വിചാരണയില്‍ കേന്ദ്രീകരിക്കുന്ന ഒരു രചന അല്ല. പണ്ഡിതന്മാര്‍ക്ക് വേണ്ട വക പുലിക്കുന്നന്‍ ഒശാനയിലും അഡ്വ. ജയശങ്കര്‍ കേരളശബ്ദത്തിലും എഴുതിയ ലേഖനങ്ങള്‍ വായിച്ചാല്‍ കിട്ടും. കര്‍ത്താവിന്‍റെ സഭയെ അണിയറയില്‍ ഇരുന്നു നിയന്ത്രിക്കുന്ന ദുഷ്ട ശക്തികളോട് ഏറ്റുമുട്ടി നേടിയ ഏതാനും ചുട്ട അനുഭവങ്ങള്‍ എനിക്ക് കൈമുതലായുണ്ട്‌. ബനഡിക്റ്റച്ചനെ പുണ്യവാളനാക്കി മാറ്റുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത അനുഭവങ്ങളുടെ തിളക്കം ഒട്ടേറെ വര്‍ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. മാധ്യമങ്ങളെ വിലയ്ക്കെടുത്തു ഒരു കടുക് മണിയോളം പോലും തെറ്റ് ചെയ്യാത്ത രോഗിണിയായ എന്‍റെ മോളെ ഒരു ഫൂലന്‍ ദേവിയാക്കി കേരളീയരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ സഭയ്ക്ക് കഴിഞ്ഞു. അതേ മാധ്യമങ്ങളെ വിലയ്ക്കെടുത്തു കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഒരു ക്രിമിനലിനെ അവര്‍ പുണ്യവാളനാക്കാനും ശ്രമിക്കുന്നു. കേരളീയര്‍ ജാതിമത ഭേദമന്യേ ഒന്നിച്ചു അശ്രാന്ത പരിശ്രമം ചെയ്തില്ലെങ്കില്‍ അക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്യും. അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ എന്നെക്കൊണ്ടാവുന്നത് ഞാനും ചെയ്യുന്നു. കണിശ്ശമായും കുറെ നല്ല പത്രപ്രവര്‍ത്തകര്‍ മാത്രമല്ല കുറെ നല്ല ജഡ്ജിമാരും നമുക്കുണ്ട്. പക്ഷെ നമ്മുടെ ജുഡീഷ്യറിയും സഭ പോലുള്ള മാഫിയാകളുടെ നിയന്ത്രനത്തിലാണെന്നു അനുഭവിച്ചറിഞ്ഞവാനാണ് ഞാന്‍. അച്ചന്മാരുടെ മുന്‍പില്‍ മുട്ടിടിച്ചു മൂത്രമൊഴിക്കുന്ന പോലീസാണ് നമുക്കുള്ളതെന്നും ഞാന്‍ കണ്ടറിഞ്ഞു. അച്ചന്മാരുടെ കൈക്കൂലി ഒന്നുമല്ല കവാത്ത് മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരും മനുഷ്യരാണ്. പരുക്കന്‍ കാക്കിക്കുപ്പായത്തിനുള്ളിലുള്ള ഉരുക്ക് ശരീരത്തിനകത്ത് പുരോഹിത ശാപത്തെ ഭയപ്പെടുന്ന ഒരു ബുള്‍സൈ ഹൃദയമാണ് മിടിക്കുന്നത്‌. പോരാഞ്ഞു ഇപ്പനുള്‍പ്പടെയുള്ള ഭര്‍ത്താക്കന്മാരെല്ലാം അച്ചിക്കോന്തന്മാരുമാണ്. കൊള്ളരുതാത്ത ഒരു അച്ചനെയാണെങ്കിലും കൈ വെക്കാന്‍ കെട്ടിയോളുമാര് സമ്മതിക്കില്ല. ആ സ്ഥിതിക്ക് നാല്പത്തഞ്ചു വര്‍ഷം മുന്‍പ് ഒരു കത്തോലിക്കാ പുരോഹിതനെ പ്രതിയാക്കി വധശിക്ഷ മേടിച്ചു കൊടുക്കണമെങ്കില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും അച്ചന്‍റെ പങ്കാളിത്തം നൂറു ശതമാനവും ബോധ്യപ്പെട്ടിരിക്കണം. മാത്യൂ സാറും ജോര്‍ജ്ജു ജോസഫ്‌ സാറും ഞാനും കൂടി മന്ദമരുതിയിലും ആലപ്പുഴയിലുള്ള മറിയക്കുട്ടിയുടെ വീട്ടിലും കേസന്വേഷിച്ച പോലീസുദ്യോഗസ്ഥന്റെ വീട്ടിലും ഒക്കെ പോയി നേരിട്ടന്വേഷിച്ചു. ഒറ്റയ്ക്കും തെറ്റയ്ക്കും അതി നീചരന്മാരായ പോലീസുകാരുണ്ടാവാമെങ്കിലും കേരളത്തിലെ പോലീസ് സംവിധാനം മുഴുവന്‍ നിരപരാധിയായ ഒരാള്‍ക്ക്‌ വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പണം ചാക്ക് കണക്കില്‍ വീതം വെച്ച് കിട്ടുമെന്ന് കണ്ടാല്‍ അവര്‍ ഒരു കുറ്റവാളിയെ രക്ഷപെടുത്താന്‍ നോക്കിയെന്നിരിക്കും. ആ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കണമെന്നു എനിക്ക് തോന്നി. ചുരുക്കത്തില്‍ മറിയക്കുട്ടി കൊലക്കേസും ബനഡിക്റ്റ് അച്ചന്‍റെ നാമകരണ നടപടികളും എന്‍റെ മുന്‍പില്‍ നല്ലൊരു ബ്ലാക്ക് ബോര്‍ഡായി ഉയര്‍ന്നു നില്‍ക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കൊരു കുസൃതി തോന്നി. എന്‍റെ സ്വന്തം ചുട്ട അനുഭവങ്ങളുടെയും ചിന്തകളുടെയും വെളുത്ത അക്ഷരങ്ങള്‍ ആ കറുത്ത പശ്ചാത്തലത്തില്‍ ഒന്ന് വരച്ചു വച്ചാലോ . . . ??

                                                                                                   സ്നേഹപൂര്‍വ്വം ,
                                                                                                     ഇപ്പന്‍ 

3 comments:

  1. അധികാരത്തിന്റെ നിഴലില്‍ ഒത്തുകൂടുന്ന ശക്തികള്‍ എല്ലാം വിലക്കെടുക്കാന്‍ പ്രാപ്തിയുള്ളവരാണ്. അതിനെതിരെ പ്രതികരിക്കാന്‍ അധികമാളുണ്ടാകില്ല. ബ്ലോഗുപോലുള്ള നവ മാധ്യമങ്ങളുടെ ജനാധിപത്യ സാധ്യതകള്‍ അപ്പോഴാണ് ഇതുപോലെ ഉപയോഗപ്പെടുത്തേണ്ടത്.ഈ സംഭവവുമായി ബന്ധപ്പെട്ട കുറച്ചു ചിത്രങ്ങള്‍ കൂടി ബ്ലോഗില്‍ ഉള്‍പ്പെടുത്താനായാല്‍ വായനക്കും വാര്‍ത്തയുടെ ഗതിവേഗത്തിനും അതു കാരണമാകും.ഈ ദൈര്യപ്പെടലിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!! ഗൂഗിള്‍ പ്ലസ്സിലും, ഫേസ് ബുക്കിലും ഈ വാര്‍ത്തയുടെ ലിങ്കു ഷെയര്‍ ചെയ്തിട്ടില്ലെങ്കില്‍ ചെയ്യുക. മനുഷ്യ സ്നേഹികളായ മലയാളികള്‍ കാണാതിരിക്കില്ല. വേഡ് വെരിഫിക്കേഷന്‍ എടുത്തുകളയുന്നതാണ് ഉചിതമായിരിക്കുക.

    ReplyDelete
  2. വിശ്വാസികൾക്കൊക്കെ പേടിയാവും! പാപത്തിന്റെ അണുക്കൾ വീണു കുഷ്ടം പിടിച്ചാലോ എന്ന്. എല്ലാ വിശ്വാസിയുടെയും ഭയമിതു തന്നെയാണ്- ‘പുരോഹിത ശാപം!!!‘. പക്ഷെ കള്ളപ്പണവും കൈക്കൂലിയും വാങ്ങിച്ചാൽ ആരുടെയും പാപം കിട്ടില്ലേ?. പാവങ്ങൾ.

    പാപത്തെ ഭയക്കുന്നവർ പ്രതികരിക്കാൻ കഴിവില്ലാത്തവരാണ്. അല്ലാത്തവർക്കേ പ്രതികരിക്കാൻ കഴിയു. പ്രതികരിക്കു. ചിത്രകാരൻ എഴുതിയതു പോലെ ബോഗുലോകം കുറെ ശത്മാനമെങ്കിലും സഹകരിക്കും.

    ReplyDelete
  3. മറിയക്കുട്ടി കൊലക്കെസിനെപറ്റി ഒരു വിവരണം ആകാം, അക്രൈസ്തവര്‍ക്കും അതിനെപ്പറ്റി അറിവില്ലാത്തവര്‍ക്കും വേണ്ടി.

    ReplyDelete